Thursday, February 21, 2008

ചോരവീണ മണ്ണില്‍ നിന്നും...

ഷാപ്പിലെ സ്ഥിരം കുടിയന്മാരെ ഗണഗുണസഹിതം ഇവിടെ പരിചയപ്പെടുത്തുന്നു.

സഖാവ് തീപ്പൊരി കണാരന്‍ :-
ഷാപ്പിലെ ഇടത് രാഷ്ട്രീയത്തിന്റെ മൂര്‍ത്തീമത്‌ഭാവം. എല്ലാ പഞ്ചായത്ത് ഇലക്ഷനിലും മെമ്പറായി നിന്ന് സ്ഥിരമായി തോറ്റ് വരുന്നു.

കപ്യാര് വര്‍ക്കി :-
ഒരു പാവം കുഞ്ഞാട്. കര്‍ത്താവിനോടും , സഭയോടും , കള്ളിനോടും അകമഴിഞ്ഞ ഭയഭക്തിബഹുമാനസ്നേഹാദികള്‍. ലേശം വലതനാണ് കക്ഷി.

രാധാകൃഷ്ണന്‍ : -
അഭ്യസ്ഥവിദ്യനാണെങ്കിലും സര്‍ക്കാര്‍ ജോലിയില്‍ കയറിപറ്റാത്തതിന്റെ ദണ്ണം സവര്‍ണ്ണഫാസിസ്റ്റ് ആയും, ഷാപ്പില്‍ കള്ളടിച്ചും തീര്‍ക്കുന്നു.

വെട്ടുകാരന്‍ മൂസ:-
ഷാപ്പിന് തൊട്ടടുത്ത ഇറച്ചിമാര്‍ക്കറ്റിലെ തൊഴിലാളി. ദീനിയാണെങ്കിലും കള്ള് അടി മാത്രം ഹറാം പിറപ്പല്ല എന്ന് സ്വയം വിശ്വസിക്കുന്നു.

ഷാപ്പുകാരന്‍(ലെസന്‍സി) അജ്ഞാതന്‍:-
ആത്മപ്രശംസ അത്മഹത്യാപരം ആയതുകൊണ്ട് ഒന്നും പറയുന്നില്ല. എല്ലാം വഴിയെ മനസിലാകും


(അപ്പോള്‍ ഷാപ്പിലെയ്ക്ക് സ്വാഗതം. ഇന്നത്തെ അന്തിയടി ആരംഭിക്കുന്നു)

ഒന്നരക്കുപ്പി വിഴുങ്ങിയപ്പോളേയ്ക്കും സ.കണാരന് വിപ്ലവം മൂത്തു. ഇളകുന്ന മേശയില്‍ കറിപുരണ്ട വിരലുകളാല്‍ താളമിട്ട് കണാരന്‍ ലേറ്റസ്റ്റ് ഹിറ്റ് കവിത ചൊല്ലി

“ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം
ചേതനയില്‍ നൂറ് നൂറുപൂക്കളായ്...”


മൂസ : അല്ല, കണാരാ ഇത് മ്മ്ടെ അറബിക്കഥ സിനിമേലെ അല്ലെ. നല്ല രസ്യന്‍ കവിത അല്ലെ?

രാധാകൃഷ്ണന്‍: കേള്‍ക്കാനൊക്കെ സുഖമുണ്ട് മൂസാക്ക, പക്ഷേ അതിലെ ചില വരികളൊക്കെ പരസ്പര വിരുദ്ധമാണ്. എന്നാലും മൊത്തത്തില്‍ ഒരു സുഖമുണ്ട്.

കണാരന്‍ : അല്ലേലും, നിനക്കൊന്നും അത് പിടിക്കില്ലെടാ, അത് മനസിലാക്കണേല്‍ വിപ്ലവം എന്താണെന്ന് അറിയണം, പാര്‍ട്ടിയെന്താണെന്നറിയണം.

അജ്ഞാതന്‍ : ആ തൊടങ്ങ്യാ അങ്കം. സംഗതി ഒക്കെ ശരിയാണ് ഈ ഷാപ്പില് രാഷ്‌ട്രീയം പറച്ചില് നിരോധിച്ചിട്ട, പക്ഷേ ആവേശം മൂത്ത് ഗ്ലാസും കുപ്പിയും പൊട്ടിച്ചാല്‍ എന്റെ കൊണം മാറും പറഞ്ഞേക്കാം.

രാധാകൃഷ്ണന്‍: യേയ്, അങ്ങനൊന്നും ഉണ്ടാകില്ല അജ്ഞാതേട്ടാ. ഈ ജാതി ആള്‍ക്കാരൊക്കെ കൊരക്കത്തേയുള്ളൂ, കടിക്കില്ല.

കണാരന്‍: നീ പോടാ. അതിന്റെയൊക്കെ അര്‍ത്ഥം മനസിലാക്കാനും മാത്രം നീ വളര്‍ന്നിട്ടില്ല കെട്ടോടാ, ആകുമ്പം കണാരേട്ടന്‍ നിന്നെ അറിയിക്കാം.

രാധാകൃഷ്ണന്‍: താന്‍ എന്താണീ പറയുന്നത്. ചോരവീണ മണ്ണിലെ കഥകളൊക്കെ എനിക്കും അത്യാവശ്യം അറിയാം.

കണാരന്‍: എഡെയ്, ഇവിടെ ഇന്ത്യേല് പതിനാലാം വയസില് പെണ്‍കുട്ട്യോള്‍ക്ക് തീണ്ടാരിയാകുമ്പോള് വീഴണ നാലും മൂന്നേഴുതുള്ളി ചോരയല്ലേ നീയൊക്കെ കണ്ടിട്ടുള്ളൂ എന്നാല്‍ ചോരകൊണ്ട് പുഴകളൊഴുക്കിയ രാജ്യങ്ങളും ഉണ്ടെടാ പോങ്ങാ.

കപ്യാര്: ഇപ്പ കണാരന്‍ റഷ്യേന്റേം , ചൈനേടെം, കമ്പോഡിയായുടേയും, ക്യൂബേടെം കഥകള് കെട്ടഴിക്കും

മൂസ: അഴിക്കട്ടെന്റെ കപ്യാരേ, നമ്മക്കും കേള്‍ക്കാലോ അതൊക്കെ. അതൊക്കെ പോട്ടെ ന്റെ രാധാകൃഷ്നാ അനക്കെന്താണ് ഈ വിപ്ലവം കമ്മൂണിസം എന്നൊക്കെ കേള്‍ക്കുമ്പ തന്നെ ഇബലീസ് കേറിയ പോലെ ഒരു ഹാലിളക്കം. ഒന്ന് അടങ്ങ് പഹയാ.

രാധാകൃഷ്ണന്‍: അല്ല ന്റെ മൂസാക്കാ എനിക്കൊരു ഹാലിളക്കോം ഇല്ല. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ഏറ്റവും വല്യ ദോഷം എന്താച്ചാല് അതിന്റെ കൂടപ്പെറപ്പായ എക്സ്ക്ലൂസിവ്നെസ് ആണ്

മൂസ: നീയ് മനുഷ്യര്‍ക്ക് മനസിലാകണ ഭാഷേല് പറയെന്റെ കുട്ട്യേ. അല്ലാണ്ട് മ്മ്ടെ തീപ്പൊരീന്റെ പോലത്തെ ഒരു കുപ്പി കുടിച്ചാലും തൊണ്ടേന്ന് ഇടങ്ങാത്ത കഠിച്ചാല് പൊട്ടാത്ത വാക്കോള് പ്രയോഗിക്കല്ലെ ന്റെ കുട്ട്യേ.

കണാരന്‍ : ങ്ങ്‌ള് ആളെ ആക്കരുത് മൂസാക്ക.

കപ്യാര്: നീയൊന്ന് മിണ്ടാണ്ടിരി കണാരാ, ആ ചെക്കന്‍ പറയട്ടെ.

രാധാകൃഷ്ണന്‍: അതായത് മൂസാക്കാ പുറംതള്ളല്‍ എന്ന സംഗതി കമ്മ്യൂണിസത്തിന്റെ കൂടപ്പിറപ്പാണ്. അതൊഴിച്ചുള്ള എല്ലാത്തിനേയും അത് തെറ്റാണെന്ന് കരുതുകയും തന്റെ തന്നെ ശത്രു ആയി കണക്കാക്കുകയും ചെയ്യുന്നു. അതായത് ഈ ഷാപ്പിലെ ഇപ്പുറത്തിരുന്ന് കുടിക്കുന്നവരും അപ്പുറത്തിരുന്ന് കുടിക്കുന്നവരും എന്ന പോലെ, തങ്ങളും തങ്ങളല്ലാത്തവരും എന്ന് രണ്ടായി അത് എല്ലാത്തിനേയും വിഭജിക്കുന്നു.

കണാരന്‍: ഡെയ്, ചുമ്മാ ഒരു തെളിവും ഇല്ലാതെ അതും ഇതും വിളിച്ച് പറയരുത്. എല്ലാ കാര്യങ്ങളിലും ഞങ്ങക്ക് വ്യക്തമായ തത്വസംഹിതള് ഉണ്ട്.

രാധാകൃഷ്ണന്‍: എന്തോന്ന് സംഹിതകള്? തന്റെ തത്വസംഹിതകളെ പറ്റി ആവര്‍ത്തിച്ച് സംസാരിച്ചിട്ടുള്ള നിങ്ങടെ സാക്ഷാല്‍ കാള്‍മാര്‍ക്സ് തന്നെ തന്റെ ഈ വിഭജനത്തെ കുറിച്ച് പറയുന്നുണ്ടല്ലോ? ആയതിന്റെ ഒക്കെ പരിണിത ഫലം അല്ലെ ഏച്ച് കൂട്ടിയിട്ട് മുഴച്ച് നിന്ന സോവിയറ്റ് യൂണിയന്റെ തകര്‍ച്ച.

കപ്യാര്: റഷ്യേനേം, സോവിയറ്റിനേം പറ്റി നീ എന്ത് വേണേലും പറഞ്ഞോ രാധാകൃഷ്ണാ പക്ഷേ പോളണ്ടിനെ കുറിച്ച് പറഞ്ഞാല്‍ തീപ്പൊരീടെ സ്വഭാവം മാറും. കേട്ടിട്ടില്ലെ പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന്? ഹഹഹ്

മൂസ: തമാശകള് കപ്യാരേ. സംഗതി ഒന്ന് മൂച്ചായി വരുമ്പോളാണ് ഇയാളുടെ വക ഒരുമാതിരി

കണാരന്‍: ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളുടെ അതിഗൂഢമായ ഇടപെടലുകള്‍ മൂലമാണ് സോവിയറ്റ് യൂണിയന്‍ എന്ന മഹത്തായ ആശയം തകര്‍ന്നത്. പിന്നെ സ്വേഛാധിപത്യപരമായ ചില നടപടികളൊക്കെ ഭരണാധികാരികളില്‍ നിന്ന് ഉണ്ടായി എന്നതും ഒരു പരിധിവരെ സത്യമാണ്.

രാധാകൃഷ്ണന്‍: എന്ന് തീര്‍ത്തും പറയാന്‍ വരട്ടെ കണാരേട്ടാ. കൂട്ടിക്കെട്ടിവെച്ച സ്റ്റേറ്റുകളുടെ പൊട്ടിത്തെറികളുടെയും അപചയത്തിന്റേയും മുഴുവന്‍ ഉത്തരവാധിത്വം ഒന്നുകില്‍ അമേരിക്കേടേ തലയിലോ അല്ലെങ്കില്‍ ലെനിനിലും , സ്റ്റാലിനിലും ചാര്‍ത്താന്‍ വരട്ടെ. ഒന്ന് ചിന്തിച്ചാല്‍ മാര്‍ക്സ് തന്നെയാണ് ഇതിന്റെ പുറകിലെന്ന് കാണാം.

കണാരന്‍ : ഹേയ്, അതെങ്ങനെ?

രാധാകൃഷ്ണന്‍: റെവല്യൂഷനു പകരം റൊമാന്റിസം പങ്ക് വെയ്ക്കുന്നതില് മാര്‍ക്സിന് ഒരു പങ്കും ഉണ്ടായിരുന്നില്ല എന്ന് നെഞ്ചില്‍ കൈ വെച്ച് നിങ്ങള്‍ക്ക് പറയാനാകുമോ? 1950കളില് തന്നെ വിഭജനപ്രവണത് റഷ്യയില് പല പാര്‍ട്ടികോണ്‍ഗ്രസിലും ചര്‍ച്ചാവിഷയം ആയിരുന്നില്ലെ? 80കള് ആയപ്പോഴേക്കും പതിയേ എല്ലാം വീണ് നിലം പൊത്താന്‍ തുടങ്ങി. ഇതിന്റെ ഒക്കെ മൂലകാരണം എന്താ?

അജ്ഞാതന്‍: എന്താ?

രാധാകൃഷ്ണന്‍: താത്ത്വികമായ അടിസ്ഥാനത്തില്‍ നിന്നുള്ള നിര്‍മ്മാര്‍ജ്ജനം. തങ്ങളുടെ കൂടെയല്ലാത്തവരൊക്കെ തങ്ങള്‍ക്ക് എതിര് എന്ന മനോഭാവം.

കപ്യാര്: ഇതന്നെ അല്ലേ ഈയിടെ മ്മ്ടെ ബുഷമ്മാവനും പറഞ്ഞത്. ഒന്നുല്ലേല് അമേരിക്കേന്റെ കൂടെ അല്ലെങ്കില്‍ മറ്റോര്‍ടെ ഒപ്പം ന്ന്

രാധാകൃഷ്ണന്‍: അതന്നെ വര്‍ക്കിച്ചായാ. തങ്ങടെ കൂട്ടത്തില് പെടാത്തവരൊക്കെ വര്‍ഗ ശത്രുക്കള് എന്നതായിരുന്നു നയം, വര്‍ഗശത്രു എന്ന് വെച്ചാല്‍ ആരാ?

കപ്യാര്: ആരാ?

രാധാകൃഷ്ണന്‍: വധിക്കപ്പെടേണ്ടവന്‍.

കപ്യാര്: ഈശോയേ!

കണാരന്‍: ഇതൊക്കെ ഈ ചെക്കന്‍ ചുമ്മാ പറയണതാണ് കപ്യാരെ.

രാധാകൃഷ്ണന്‍: അല്ല കണാരേട്ടാ, ചരിത്രം നിങ്ങക്കും അറിയണതല്ലെ? 1920കളില് നിയമ കമ്മീഷനില് ഉണ്ടായിരുന്ന നിങ്ങടെ തന്നെ സഖാവ് കുര്‍ക്കീസിന് നിങ്ങടെ വല്യ വ്ലാഡിമിര്‍ ഏമാന്‍ ലെനിന്‍ തന്നെ കത്തെഴുതീണ്ടാര്‍ന്നല്ലോ. അന്ന് കാലത്ത് ഫയറിംഗ് സ്ക്വാഡ് എന്ന ഗവണ്മെന്റിന്റെ കൊലയാളി സംഘത്തില് വധിക്കപ്പെട്ടിരുന്നത് വര്‍ഗ ശത്രുക്കളായിരുന്നു. എന്നാല്‍ മെന്‍ഷെവിക്കുകളേയും, സോഷ്യലിസ്റ്റ് റെവലൂഷനറികളെയും കൂടെ സ്ക്വാഡ് വഴിയുള്ള വധശിക്ഷയ്ക്ക് വിധേയരാക്കാണം എന്ന് മൂപ്പിലാന്‍ തന്നെ എഴുതീരുന്നൂ. അവരെ ഇന്റര്‍ നാഷണല്‍ ബൂര്‍ഷ്വാസികളായി ചിത്രീകരിക്കണ ഒരു വഴി കണ്ടു പിടിക്കണം എന്നും തങ്ങളുടെ കൂടെ ഉള്ള ഈ വര്‍ഗങ്ങള്‍ ഒക്കെ പലനിലപാടുകളിലും ഭിന്നാഭിപ്രായം കാണിക്കുന്നതിനാല് അവന്മാരെ ഒക്കെ വര്‍ഗശത്രുക്കളായി കാണിച്ച് കൊന്നൊടുക്കാനുള്ള സാധ്യതകള് ആരായുന്ന ഒരു കത്തായിരുന്നു അത്.

മൂസ: ബദരീങ്ങളെ അങ്ങനൊക്കെ ഉണ്ടായോ? അജ്ഞാതോ നീയൊരു കുപ്പിയും ഒരു പ്ലേറ്റ് കടലേം എട്ത്തേ. ഇന്ന് ഇതിനൊക്കെ ഒരു തീരുമാനം ഉണ്ടാക്കാതെ ഇവടന്ന് പോണ പ്രശ്നം ഇല്ല.

രാധാകൃഷ്ണന്‍: അങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടവരുടെ കൂട്ടത്തില് ട്രൊഡ്‌സ്കിയും , സീനോവീസും ഒക്കെ വരും.

കണാരന്‍: പക്ഷെ രാധാകൃഷ്ണാ, ഈ ട്രോഡ്‌സ്കി ഒക്കെ അവരുടെ നല്ലകാലത്ത് സഖാവ് ലെനിന്റെ കൂടെ തന്നെ അല്ലായിരുന്നോ? എന്നാല്‍ പിന്നീട് ജനാധിപത്യ കേന്ദ്രീകരണ വാദികളുള്‍പ്പെട്ട കൂട്ടത്തെ ട്രൊഡ്സ്കിയിസ്റ്റുകളുടെ കൂടെ കൂട്ടി തള്ളിപ്പറഞ്ഞു എന്നതു നേര്, നിഷേധിക്കുന്നില്ല.

രാധാകൃഷ്ണന്‍: തള്ളിപ്പറഞ്ഞു എന്ന് മാത്രമല്ല കണാരേട്ടാ അവരെ ഒക്കെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായുള്ള ശ്രമങ്ങളും നടന്നു. അക്കൂട്ടത്തില് രാഷ്ട്രീയക്കാരോടൊപ്പം ബുദ്ധി ജീവികളെയും ലെനില്‍ ഉള്‍പ്പെടുത്തിയിരുന്നല്ലോ? റഷ്യന്‍ മണ്ണില്‍ നിന്ന് ഉപദ്രവകാരികളായ എല്ലാ കൃമികീടങ്ങളെയും തുടച്ച് മാറ്റണമെന്ന് വല്യ സഖാവ് പറഞ്ഞത് നേരത്തേ പറഞ്ഞ ആ റൊമാന്റിസത്തിന്റെ അതിപ്രസരം കൊണ്ടല്ലേ കണാരേട്ടാ. ഒരു സമൂഹം ആകുമ്പോള് എല്ലാതരം ആളുകളും ഉണ്ടാകുമെന്നും , ഉണ്ടാകണമെന്നും ചിന്തിക്കാന് എന്തേ കഴിഞ്ഞില്ല. വല്യ സഖാവിന്റെ നയങ്ങള്‍ക്ക് എന്നും എറാന്‍‌മൂളിയായിരുന്ന മാക്‍സിം ഗോര്‍ക്കിക്ക് അയച്ച കത്തിലും ഇത് പറഞ്ഞിരുന്നു

മൂസ: യേത് ഗോര്‍ക്കി, മ്മ്ടെ അമ്മ എന്ന നോവലൊക്കെ എഴുതിയ ആളല്ലെ?

രാധാകൃഷ്ണന്‍: അതന്നെ മൂസാക്ക. ബുദ്ധിജീവികള് രാഷ്‌ട്രത്തിന്റെ തലച്ചോറല്ല മറിച്ച് മലം ആണെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. എല്ലാവരോടും അതായിരുന്നു അന്നത്തെ നയം തങ്ങളെ എതിര്‍ക്കുന്നവന്‍ പ്രതിപക്ഷം എന്ന വര്‍ഗശത്രു അവര്‍ വധിക്കപ്പേടേണ്ടവരാണ്. പള്ളികളോടും പട്ടക്കാരോടും, രാഷ്ട്രീയത്തിലെ തങ്ങളുടെ അഭിപ്രായത്തിന് എതിരേ നില്‍ക്കുന്നവരോടും ഒരേ നിലപാട്.

കപ്യാര്: കര്‍ത്താവേ, അപ്പ ഞങ്ങടെ പള്ളിക്കാരെയും അവന്മാര് വെറുതേ വിട്ടില്ലേ?

രാധാകൃഷ്ണന്‍: വെറുതേ വിട്ടില്ല എന്ന് മാത്രം അല്ല അസ്സല് പണി കൊടുക്കുകയും ചെയ്തു വര്‍ക്കിച്ചാ. 1920ല് വല്യസഖാവിന്റെ കാലത്ത് ആഭ്യന്തരയുദ്ധം കഴിഞ്ഞപ്പോള് ആകെ ക്ഷാമം ആയി. കൃഷി ഇല്ലാതായതാണ് കാരണം. കൃഷിക്കാരൊക്കെ യുദ്ധത്തിലായിരുന്നൂത്രേ. അപ്പോള് സ്വാഭാവികം ആയും രാജ്യം ക്ഷാമത്തിലാകുമല്ലൊ? എന്നാല് അതിന് പരിഹാരം കാണുന്നതിന് പകരം വല്യ സഖാവ് എടുത്ത നടപടി എന്താണെന്നറിയുമോ?

കണാരന്‍: അനധികൃത സ്വത്ത് കണ്ടു കെട്ടല്‍ അല്ലെ?

രാധാകൃഷ്ണന്‍: എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട സംഭവം. ക്ഷാമനിവാരണത്തിനായി പള്ളികളുറ്റെ സമ്പത്ത് കണ്ട് കെട്ടുകയായിരുന്നു ആ നടപടി. എന്നാല്‍ ക്ഷാമനിവാരണത്തിനായി ധനം നല്‍കാന് സഭ തയ്യാറായിരുന്നു എന്നതാണ് അതിന്റെ മറുവശം. പക്ഷേ ദാനം സ്വീകരിക്കാന്‍ വല്യസഖാവിനും കൂട്ടര്‍ക്കും ഇഷ്‌ടം ഉണ്ടായിരുന്നില്ല. മോസ്ക്കോയിലെ പേട്രിയാര്‍ക്ക് ധനസമാഹരണത്തിനായി പോപ്പിനും, ആര്‍ച്ച് ബിഷപ്പിനും സഹായാഭ്യര്‍ത്ഥന നടത്തിയതിനെ ഗവണ്മെന്റ് വിമര്‍ശിച്ചു. പള്ളിയുടെ സമ്പത്തെല്ലാം ഗവെണ്മെന്റിന്റേതാകയാല്‍ അതൊക്കെ കണ്ട്കെട്ടും എന്നതായിരുന്നു നയം. എന്നാല്‍ ഒരു സമവായത്തിലൂടെ ധനം നല്‍കാന്‍ സഭ തയ്യാറായിര്‍ന്നു താനും. പക്ഷെ വര്‍ഗ ശത്രൂന്റെ മുന്നില് തലവണങ്ങരുതല്ലോ ആയതിനാല് പിടിച്ച് പറി തന്നെ വേണംന്നായി. അതിനായി കണ്ടെത്തിയ മാര്‍ഗം ആണ് വിചിത്രം. വല്യ സഖാവും കൂട്ടരും നടത്തണത് ധര്‍മ്മലംഘനം ആണെന്നും, സ്വത്ത് വഹകള്‍ നയപരമായ ചര്‍ച്ചയിലൂടെ വിട്ട് നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും റഷ്യന്‍ സഭ അറിയിക്കുകയുണ്ടായി. അതില്‍ പിടിച്ചായി പിന്നെ കളി. ധര്‍മ്മലംഘനം എന്ന റഷ്യന്‍ വാക്കിന്റെ ഭാഷാശാസ്ത്രപരമായ ചര്‍ച്ചയ്ക്കൊടുവില് അതിന് കളവ് എന്നും അര്‍ത്ഥം വരുന്നുണ്ടെന്ന് വ്യാഖ്യാനിച്ചു. ഗവണ്മെന്റിന്റെ കള്ളന്മാരെന്ന് വിളിച്ച പേട്രിയാര്‍ക്കിനും കൂട്ടര്‍ക്കും ബ്ലാസ്‌ഫെമി പ്രകാരം കുറ്റം ചാര്‍ത്തി. പലരേയും വധിച്ചു, ബാക്കിയുള്ളവരെ തടവിലാക്കി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ മെട്രൊപ്പോളിറ്റനെ കണ്ട റെഡ് ആര്‍മിക്കാര് പോലും എഴുന്നേറ്റ് നില്ലുകയും , ജനങ്ങള്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തില്ലേ കണാരേട്ടാ?

കപ്യാര്: ഈശോയെ, അപ്പോളവിടെ കൂട്ടക്കുരുതി നടന്നിരുന്നോ?

രാധാകൃഷ്ണന്‍: നടന്നിരുന്നോ എന്നോ? ക്രൂരനായ ഹിറ്റ്ലറ് 60ലക്ഷം പേരെ കൊന്നൊടുക്കിയപ്പോള് ലെനിനും സ്റ്റാലിനും കൂടെ കൊന്നൊടുക്കിയതിന്റെ കണക്ക് എത്രാണെന്ന് അറിയാമോ വര്‍ക്കിച്ചായന്?

കപ്യാര്: എത്രയാ?

രാധാകൃഷ്ണന്‍: നാനൂറ് ലക്ഷത്തോളം വരുമത്രേ അത്.

മൂസ: പടച്ചവനേ, ഇതൊക്കെ കേട്ടിട്ട് കുടിച്ച കള്ളൊക്കെ ഇറങ്ങിയല്ലോ. ഇനി ഒറങ്ങാന്‍ കള്ള് വേറേ കുടിക്കണം എന്ന തരായീപ്പോ. എന്തായാലും കണാരാ നിന്റെ ചോരവീണമണ്ണിലെ പാട്ട് കേട്ടപ്പം ഇത്രേം ചോര ആ മണ്ണില് വീണിരുന്നൂന്ന് റബ്ബിലാലമീനായ തമ്പുരാ‍നാണെ ഞാന്‍ വിചാരിച്ചിരുന്നില്ല.

അജ്ഞാതന്‍: അതേയ്... സമയം ഒരുപാടായി. ഈ ഷാപ്പടച്ചിട്ട് വേണം എനിക്ക് വീട്ടില് പോകാന്‍. ഇനി എല്ലാരും പറ്റുബുക്കില് കണക്ക് കുറിച്ച് വേഗം സ്ഥലം വിടാന്‍ നൊക്ക്.

മൂസ: എന്നാല് ശരി ഞങ്ങളെറങ്ങണൂ അജ്ഞാതാ...

ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം
ചേതനയില്‍ നൂറ് നൂറുപൂക്കളായ്...

(ഇന്ന് ഷാപ്പടച്ചു)
[ഷാപ്പിലെ സ്ഥിരം കുടിയന്മാര്‍ അവരുടെ ജീവിതത്തില്‍ കാണുന്നതും, വായിക്കുന്നതും ആയകാര്യങ്ങളാണ് ഇവിടെ കള്ളടിച്ച് സംസാരിക്കുന്നത്. അതിനാല്‍ ഭഗവത്ഗീതയില് പറഞ്ഞ ഡിസ്ക്ലൈമറ് ഇവിടെയും “ഇതിലുള്ളത് മറ്റുപലയിടത്തുംകണ്ടേക്കാം”]
-- ലെസന്‍സി അജ്ഞാതന്‍