Wednesday, October 10, 2007

നാടോടികള്‍...നടുവേ ഓടാത്തവരോ?

(ഇന്നത്തെ അന്തിയടി ആരംഭിക്കുന്നു)


മൂസ: ന്നാലും നെറവയറായ ആ, പെണ്ണിനെ ഓള് ഇനി തമിഴത്ത്യാ തെലുങ്കത്ത്യാ ആരായാലും ഈ നെലയ്ക്ക് തച്ച ആള്‍ക്കാരെ പിടിച്ച് പൂശേണ്ടതാണ് അല്ലേ കപ്യാരേ?

കപ്യാര് : എടപ്പാള് സംഭവം അല്ലെ? അതെ വല്ലാതെ കടുത്ത് പോയീ.

കണാരന്‍: അല്ല, മൂസാക്കയും നിയമം കയ്യിലെടുക്കാന്‍ ആണൊ നിങ്ങളും ഈ പറയണേ?

മൂസ: അതല്ല കണാരാ, ഇന്നാലും ഇമ്മാരി ചെയ്ത്ത് ചെയ്യാന്‍ പാങ്ങുണ്ടോ ഇബലീസുങ്ങള്?

കണാരന്‍: ശരിയാണ് മൂസാക്ക. അവിടെ അവരെ തല്ലിയ ആള്‍ക്കാരെയും, അനാസ്ഥ കാണിച്ച പോലീസുകാരെയും ഒക്കെ ശിക്ഷിക്കേണ്ടതാണ് എന്നാല്‍ അതും നിയമത്തിന്റെ വഴിയേ വേണം. അല്ലാതെ അവര് ചെയ്തതന്നെ നമ്മളും തുടങ്ങാച്ചാല് രാജ്യം മൊത്തം അരാജകത്വത്തിലേയ്ക്ക് പോവ്വേ ഉള്ളൂ

കപ്യാര്: പക്ഷേ ഈ കള്ളക്കൂട്ടങ്ങള് ആള്‍ക്കാര്‍ക്ക് ശല്യം ഉണ്ടാക്കുന്നുണ്ട് എന്നതും നേരല്ലേ?

കണാരന്‍: നാടോടികളെ കുറിച്ച് അങ്ങനെ നമുക്ക് കുറെ മുന്‍‌ധാരണകള്‍ ഒക്കെ ഉണ്ട് വര്‍ക്കിച്ചാ. കുറച്ചു പേര് ഇതൊക്കെ ചെയ്യുന്നുണ്ടാകാം. ഭിക്ഷാമാഫിയയും, പിടിച്ച്പറി സംഘങ്ങളും ഒക്കെ ഉണ്ട്. എന്നാല്‍ എല്ലാ നാടോടിക്കൂട്ടങ്ങളും അങ്ങനെ ആകണം എന്നും ഇല്ല. ഞാന്‍ പറഞ്ഞ് വരുന്നത് തമിഴ് ഭിക്ഷക്കാരെ പറ്റി അല്ല കേരളത്തിലെ, ഇന്ത്യയിലെ, ലോകത്തിലെ തന്നെ മൊത്തം നാടോടികളെയും കുറിച്ചാണ് കേട്ടോ.

മൂസ: ഇബറ്റങ്ങളെന്തിനാണ് ഇങ്ങനെ അലഞ്ഞ് തിരിഞ്ഞ് നടക്കണതാവോ?

കണാരന്‍: അതാണവരുടെ നിയോഗം എന്നാണ് അവരുടെ വിശ്വാസം. സൌത്തിന്ത്യേല് കുറവാണെങ്കിലും നോര്‍ത്തില് ഇവരും, ഇവരുടെ പലായനവും ഒക്കെ ഇപ്പോളും സജീവാണെന്ന് കേള്‍ക്കുന്നു. ബെഞ്ചാരകളും, സാന്‍സികളും അങ്ങനെയങ്ങനെ ഒരുപാട് ഗോത്രങ്ങള്‍, വിഭാഗങ്ങള്‍. ഇവിടെ മാത്രം അല്ല ലോകത്തെല്ലായിടത്തും ഈ നാടോടി കൂട്ടങ്ങള്‍ ഉണ്ട്. അലഞ്ഞോണ്ടേ ഇരിക്കും

കപ്യാര്: അതെന്തിനാണ്? ഇവര്‍ക്ക് വീടുംകുടീം വെച്ച് ഒരുത്തില് ഒതുങ്ങി ജീവിച്ചൂടെ?

കണാരന്‍: അതിന് ഉത്തരം പറയേണ്ടത് നിങ്ങളന്നെയാണ് വര്‍ക്കിച്ചാ?

കപ്യാര്: ഞാനോ?

കണാരന്‍: പേടിക്കണ്ട കപ്യാരേ. നിങ്ങടെ ബൈബിളില് ആദാമിന്റെ മക്കളായ കായേനിന്റെയും ഹാബേലിന്റെയും കഥ പറയുന്നില്ലേ?

കപ്യാര്: ഉവ്വ് പഴേ നിയമത്തില്. അതും ഇവറ്റകളും ആയി എന്ത് ബന്ധാണ് ഉള്ളത് ?

മൂസ: ഈയ് കൊഴപ്പിക്കാണ്ട് കാര്യം പറ കണാരാ.

കണാരന്‍: വര്‍ക്കിച്ചാ, പഴേ നിയമ പ്രകാരം ഹാബേല് അല്ലെങ്കില്‍ ആബേല്‍ എന്ന് പേരുള്ളവന്‍ ഇടയനും , കായേന്‍ അല്ലെങ്കില്‍ കെയിന്‍ എന്ന് പേരുള്ളവന്‍ കൃഷിക്കരനും ആണല്ലോ?

കപ്യാര്: അതേ

കണാരന്‍: കെയ്ന്‍ കൃഷിക്കാരന്‍ ആയിരുന്നേലും ഹീബ്രു ഭാഷയില് ആ പേരിന്റെ അര്‍ത്ഥം എന്താണെന്ന് അറിയാമോ?

മൂസ: എന്താ?

കണാരന്‍: കരുവാന്‍ അല്ലെങ്കില്‍ കൊല്ലന്‍ എന്നാണ് അര്‍ത്ഥം. കരുവാന്മാരെന്ന പേരിലാണ് ജിപ്സികള്‍ അല്ലെങ്കില്‍ നാടോടികള്‍ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പൂര്‍വ്വികരില്‍ നിന്ന് പാരമ്പര്യമായി കിട്ടുന്ന ഒരു അശാന്തി ഇവരെ അലട്ടുമത്രേ. അതോണ്ട് ഇങ്ങനെ അലഞ്ഞ് നടക്കുമെന്ന്.

മൂസ: ഇതൊക്കെ നേരാണോ?

കണാരന്‍: നേരായാലും അല്ലെങ്കിലും ലോകത്തിലിന്നും ഒരുവിഭാഗം ഇങ്ങനെ അലഞ്ഞ് നടക്കുന്നുണ്ട് മൂസാക്കാ. പിടിച്ചു പറിച്ച്, ഞാണിന്മേല്‍കളിയും ജാലവിദ്യയും കാണിച്ച്,മദ്യവും ലഹരിയും ഉണ്ടാക്കി, കൈനോട്ടവും മാന്ത്രികവും ഉപജീവനമാക്കി അവരങ്ങനെ അലയുന്നു.

മൂസ: ഇങ്ങനെ പലേടത്തായി കെടക്കണ ഇവറ്റകളെ ഒരുമിപ്പിക്കാന്‍ വല്ല നടപടീം ണ്ടാ?

കണാരന്‍: നേരിട്ടല്ലെങ്കിലും ചില നടപടികളൊക്കെ ഉണ്ടായിട്ടുണ്ടെന്ന് കേള്‍ക്കുന്നു. എന്നാല്‍ ഒന്നും വിജയം ആയില്ല. യൂറോപ്പിലെ ജിപ്സികളെ യോജിപ്പിക്കാന്‍ എസബെല്‍ ഫോന്‍സീക്ക , മാനുഷ് റൊമനോവ് ഒക്കെ ശ്രമിച്കു എങ്കിലും വിജയം ആയില്ല. ഇതിന് രണ്ട് വശങ്ങളുണ്ട്. ഒരു നിര്‍ബ്ബന്ധിത മിശ്രനാടോടി സമൂഹത്തെ ഉണ്ടാക്കുന്നതിലെ അപകടം, അതില്ലെങ്കില്‍ ലോകത്തുനിന്ന് പതിയേ ഇല്ലാതായി പോകുന്ന നാടോടിക്കൂട്ടം.

കപ്യാര്: ശരിയാണ്

കണാരന്‍: വര്‍ക്കിച്ചാ, പരിഷ്‌ക്കൃത സമൂഹം എന്ന് വിളിക്കുന്ന നമുക്കൊക്കെ സംസ്ക്കാരം എന്ന ആശയം ഉണ്ടായത് നാമൊക്കെ നാടോടിത്തം ഉപേക്ഷിച്ച കാലം മുതലാണ്. അത് വരേ ലോകത്തിലെ എല്ലാ ജനങ്ങളും ഇതേ കണക്ക് നാടോടികള് തന്നെ ആയിരുന്നു. ഇവിടെ ഇന്ത്യയില് തന്നെ ഇവരെ കുറിച്ചൊക്കെ പുരാണങ്ങള് മുതലേ പരാമര്‍ശം ഉണ്ട്. കിരാതര്, ശബരര്, ബബരര്, ആന്ധ്രകര്, പൌണ്ട്രകര് അങ്ങനെ പല നാടോടിക്കൂട്ടത്തേയും മഹാഭാരതം പോലെ ഉള്ള ഇതിഹാസത്തിലൊക്കെ വിവരിച്ചിട്ടൊണ്ട്.

കപ്യാര്: ഉവ്വോ?

കണാരന്‍: അതേ. പക്ഷേ നാടോടികള് പൊതുവേ കള്ളന്മാരാണെന്ന് ഒരു വിശ്വാസം നമുക്കിടയില് എപ്പോളും ഉണ്ട്, ഇല്ലേ?

മൂസ: അതേ, അതൊണ്ടല്ലെ ആ കടയില് വെച്ച് ഒരു കുട്ടീന്റെ പാദസരം കാണാഞ്ഞപ്പോ ആ പെണ്ണുങ്ങളെ തല്ലി തമ്പോറം ആക്കീത്.

കണാരന്‍: പക്ഷേ മൂസാക്ക, ആ വിശ്വാസം പൂര്‍‌ണ്ണമായും ശരിയാണോ? ഇവിടെ കളവ്, പിടിച്ച് പറി, ലഹരി ഉല്‍പ്പാദനം, വ്യഭിചാരം എന്നിവ നടത്തുന്നതില് നമ്മളാണോ അതോ നാടോടികളാണോ മുന്നില്?

മൂസ: അത് പിന്നെ... അത് മ്മ്‌ളന്നെ ആയിര്‍ക്കും, ല്ലേ?

കണാരന്‍: അതേ, പക്ഷേ ഇവരാണെന്ന് നമ്മള്‍ ഒരു വിശ്വാസം കൊണ്ട് നടക്കുകയും ചെയ്യുന്നു അല്ലെ? ഒരു ക്രിമിനല്‍ മുഖഛായ ഇവരില്‍ പകര്‍ത്താനായി നാം ആവേശം കാണിക്കുന്നു. മൊത്തം നാടോടികളും പുണ്യാളരെന്നല്ല ഞാന്‍ പറഞ്ഞത്. പക്ഷേ ഇവരുടെ വിശ്വാസങ്ങള് വിചിത്രങ്ങളാണ്

മൂസ: അതെങ്ങനെ?

കണാരന്‍: അതുപിന്നെ മൂസാക്കാ, നിങ്ങള് ആടിനേയും മാടിനെയും ഒക്കെ അറക്കുന്നില്ലേ? അത് തെറ്റ് അല്ലെങ്കില് പാപം ആണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?

മൂസ: ഇല്ലാ, വെര്‍തേ അല്ലാല്ലോ ബിസ്മി ചൊല്ലീട്ടല്ലെ അറുക്കണേ? പാപം ണ്ടാവില്ല

കണാരന്‍: മൂസാക്കയുടെ ഉപ്പയും ഇറച്ചിക്കച്ചവടം ആയിരുന്നല്ലോ, അങ്ങേര്‍ക്ക് ശേഷം മൂസാക്ക ആയി. കിത്താബില് ബിസ്മീടെ കാര്യം പറഞ്ഞതോണ്ട് നിങ്ങള്‍ക്കത് തെറ്റ് അല്ലെങ്കില് പാപം ആയി തോന്നണില്ല. എന്നാല്‍ ശുദ്ധ വെജിറ്റേറിയന്‍ ആയ ഒരുവന്, അല്ലെങ്കില് ഒരു ജൈനമത വിശ്വാസിക്ക് നിങ്ങള് ചെയ്യുന്നത് പാപം അല്ലെങ്കില്‍ തെറ്റ് ആയിട്ട് തോന്നും. പണ്ട് ചേകോന്മാര് പാരമ്പര്യം ആയിട്ട് മറ്റുള്ളവര്‍ക്ക് വേണ്ടി കൊല്ലുകയും ചാവുകയും ചെയ്തിരുന്നില്ലെ? അത് തെറ്റാണെന്നൊന്നും അവര്‍ക്ക് തോന്നിയില്ല, തലമുറകളായി തുടരുകയും ചെയ്തു. കാലാകാലാങ്ങളില്‍ വന്ന സമൂഹ വ്യവസ്ഥിതികള്‍ക്കും നിയമങ്ങള്‍ക്കും അനുസരിച്ച് നാമൊക്കെ മാറി എന്നാല്‍ അതിനെതിരെ മുഖം തിരിച്ച് റെബലുകളായി ചില കൂട്ടര് മാത്രം അവരുടെ യാത്ര തുടരുന്നു.

കപ്യാര്: അതും ശരിയാണ്.

കരുണന്‍: എന്നാല്‍ ഇതില്‍ നിന്നും മുതലെടുപ്പും ഉണ്ട്. എന്ത് അനിഷ്ട സംഭവം ഉണ്ടായാലും ആദ്യ പഴി ഇവരില്‍ ചാരി ഒഴിയാനുള്ള ഒരു ശ്രമം ആണത്. പണ്ട് ആഫ്രിക്കന്‍ നീഗ്രോകളേക്കാളും മുന്നേ അടിമക്കച്ചവടത്തിനായി ഉപയോഗിച്ചിരുന്നത് നാടോടികളെ ആയിരുന്നു. ഇന്നും അതിന്റെ ഒരു വകഭേതംമായി ഈ കുറ്റം ചാര്‍ത്തലിനെ കാ‍ണാം.

കപ്യാര്: എന്നാ പിന്നെ ഇവറ്റോള്‍ക്ക് അങ്ങട് നന്നായിക്കൂടെ, നല്ലോണം പൊലെ നമ്മളെ പോലെ ഒക്കെ പണിയെടുത്ത് അങ്ങട് കഴിഞ്ഞൂടെ?

കണാരന്‍: വര്‍ക്കിച്ചാ, നാടോടികളായിരുന്ന നാം ഏവരും അതൊക്കെ വിട്ട് ഇപ്പോള്‍ നമ്മള് പറയുന്ന ഈ സമൂഹം ആയി ജീവിതം തുടങ്ങിയപ്പോള്‍ നമുക്ക് നഷ്ടമായ പലതും ഉണ്ട്. എന്നാല്‍ അത് നഷ്ടമാകാന്‍ ഇവര്‍ക്ക് ഇഷ്ടമല്ല താനും. ഇവരുടെ നിലവിലെ ജീവിതരീതി മാറുന്നതിനോട് അവര്‍ക്ക് വല്യ യോജിപ്പില്ല. ഇവരുടേതായ ഐഡന്റിറ്റി അതായത് വ്യക്തിത്വം കളഞ്ഞ്കുളിക്കാനിവര് തയ്യാറല്ല എന്ന്. കൂട്ടത്തില് ഒറ്റയാന്മാരായി നമ്മള് ജീവിക്കുന്നതാ‍ണൊ സമൂഹജീവിതം, അതോ കൂട്ടമായി ജീവിക്കുന്ന അവര് നയിക്കുന്നതാണോ സമൂഹജീവിതം എന്നതൊക്കെ ചിന്തിച്ചാല്‍ നമുക്കന്നെ വട്ടെളകും. ഞാന്‍ നിര്‍ത്തി നാളെ കാലത്ത് ലോക്കല്‍ കമ്മറ്റി ഉള്ളതാണ്.

കപ്യാര്: ശരിയാ സമയം കുറേ ആയി അജ്ഞാതോ ഞാനും ഇറങ്ങണൂ.

അജ്ഞാതന്‍: പറ്റൊക്കെ ബുക്കില് കൃത്യം ആയിട്ട് എഴുതിയിട്ട് പോയാല്‍ മതി എല്ലാരും

മൂസ: ന്തായാലും ഈ നാടോടികളെ പറ്റി മ്മ്ക്ക് പറഞ്ഞന്ന കണാരങ്കുട്ടി ഇന്ന് കഴിച്ചത് എന്റെ പറ്റില് എഴുതിക്കോ. നാടോടുമ്പോള് നടുവേ ഓടണം അല്ലെങ്കില് നടുവിന് അടിച്ച് ഓടിക്കും എന്ന് അവറ്റോള്‍ക്ക് ഒക്കെ മനസിലാവണ കാലം വരുന്ന് കരുതാം

(ഷാപ്പടച്ചു)

Friday, October 5, 2007

ഷാപ്പുഗാനം എന്ന സംഘഗാനം

ഷാപ്പിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഐറ്റം ആണല്ലോ അന്തിയ്ക്കുള്ള ഷാപ്പുഗാനം എന്ന സംഘഗാനം. നിങ്ങളുടെ നാട്ടിലുള്ള ഷാപ്പുപാട്ടുകള്‍ (അശ്ലീലമില്ലാത്തത്) ഇവിടെ പങ്ക് വെയ്ക്കുക.

ഷാപ്പ് കറികള്‍, ഷാപ്പ് രാഷ്ട്രീയം , ഷാപ്പ് തല്ല്, എന്തിന് ഷാപ്പ് അണ്വായുധ ചര്‍ച്ച വരെ ഇവിടെ സംഘടിപ്പിക്കുന്നതാണ്.

എല്ലാരും പറ്റുബുക്കിന്റെ പുറകില്‍ നാല് വരി ഷാപ്പ്പാട്ട് കുറിച്ചിട്ട് കടന്ന് പോകുക...

ഒരെണ്ണം ഇതാ

മഞ്ഞന്‍ നായരെ കുഞ്ഞന്‍ നായരെ
മഞ്ഞക്കാട്ടില് പോകേണം
മഞ്ഞക്കാട്ടില് പൊയാല്‍ പോരാ
മഞ്ഞക്കിളിയെ പിടിക്കേണം
മഞ്ഞക്കിളിയെ പിടിച്ചാല്‍ പോരാ
പപ്പും പൂടേം പറിക്കേണം
പപ്പും പൂടേം പറിച്ചാല്‍ പോരാ
ചട്ടീലിട്ട് വറുക്കേണം
ചട്ടീലിട്ട് വറുത്താല്‍ പോരാ
കള്ള് ഷാപ്പില് കേറേണം
കള്ള് ഷാപ്പില് കേറിയാ പോരാ
രണ്ട് കുപ്പി കുടിക്കേണം
രണ്ട് കുപ്പി കുടിച്ചാല്‍ പോരാ
ഭാര്യേം മക്കളേം തല്ലേണം
ഭാര്യേം മക്കളേം തല്ല്ല്യാ പോരാ
തടുപുടി തടുപുടി തോം...

എന്ന്
ലൈസന്‍സി അജ്ഞാതന്‍

കള്ളുഷാപ്പിലേയ്ക്ക് സ്വാഗതം













പ്രിയ കുടിയന്മാരെ കുടിയത്തിമാരേ,

എന്നും വൈകീട്ട് അന്തിയടിച്ച് മടങ്ങും നേരം പലപല ബ്ലോഗ്‌ഷാപ്പുകളിലും കയറി നിരങ്ങാറുണ്ടെങ്കിലും കയറി വാളുവെപ്പ് പതിവില്ലായിരുന്നു.

കഥയുടെ ബ്ലോഗ്‌ഷാപ്പ്, കവിതയുടെ ബ്ലോഗ്‌ഷാപ്പ്, ലേഖനത്തിന്റെ/സിനിമയുടെ/ചിത്രങ്ങാളുടെ അങ്ങനെ കാക്കത്തൊള്ളായിരം ബ്ലോഗ്‌ഷാപ്പുകള്‍ കണ്ടു.

എന്നാല്‍ എന്തും പറയാനൊരിടം അതാണ് ഈ കള്ളുഷാപ്പ്.
(എന്നു കരുതി പച്ചയ്ക്ക് ഇവിടെ വന്ന് പള്ള് പറയാം എന്നല്ല. മുകളില്‍ പറഞ്ഞ വേര്‍തിരിവുകള്‍ ഇല്ലാതെ എന്ത് എഴുത്തും, വരയും, സംസാരവും ഇവിടെ നടക്കും എന്നാണ് ഉദ്ദേശിച്ചത്.)
വൈകീട്ട് ശബ്ദമുഖമാകുന്ന ഷാപ്പിന്റെ ഒരു അന്തരീക്ഷം ബ്ലോഗില്‍ ‍പുന:സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഫയല്‍മാന്‍ കുഞ്ഞപ്പന്‍ ചേട്ടന്റെ മസില് മുതല്‍ ഫ്യൂഗോ ഷാവേസിന്റെ ഭരണം വരെ ചര്‍ച്ച ചെയ്യുന്ന ഇടം.
മാഹാകവികളായ ഉടുമ്പ് പരമേശ്വരനും, ഉള്ളൂര്‍ പരമേശ്വരനും കൈ കോര്‍ക്കുന്നയിടം.
സമത്വസുന്ദരമായ ബ്ലൊഗ്‌ഷാപ്പിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

(മെംബര്‍ഷിപ്പ് വേണ്ടവര്‍ ഇവിടെ മെയില്‍ ഐഡി ഒരു കമെന്റ് ആയി പറ്റുബുക്കില്‍ ഇട്ടാല്‍ മതി ഇട്ടാല്‍ മതി)

എന്ന്

ലൈസന്‍സി അജ്ഞാതന്‍